• സ്കൂളിലെ അരി മറിച്ചുവില്‍ക്കാന്‍ ശ്രമം; പനമരം പൊലീസ് സ്റ്റേഷനില്‍ സംഘര്‍ഷം



    പനമരം: ഗവ. ഹൈസ്കൂളിലെ അരി ചിലര് മറിച്ചുവില്ക്കാന് ശ്രമിച്ചുവെന്നാരോപിച്ച് നാട്ടുകാര് സംഘടിച്ചത് പനമരത്ത് സംഘര്ഷാവസ്ഥയുണ്ടാക്കി. എന്നാല്, മോശപ്പെട്ട അരി മാറ്റിയെടുക്കാനാണ് ശ്രമിച്ചതെന്ന് ഹൈസ്കൂളുമായി ബന്ധപ്പെട്ടവര് വ്യക്തമാക്കി. ചില അധ്യാപകര്ക്കെതിരെയാണ് ആരോപണമുയര്ന്നത്.
    വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ ടാക്സി ജീപ്പില് മൂന്ന് അധ്യാപകരുടെ നേതൃത്വത്തില് എട്ടു ചാക്കോളം അരി പനമരം ടൗണിലെ അരിക്കടക്കു മുന്നില് കൊണ്ടുവന്നു. ഇറക്കാന് ശ്രമിക്കുന്നതിനിടയില് ഏതാനും ഗുഡ്സ് ഡ്രൈവര്മാര് ജീപ്പ് തടഞ്ഞു. യാത്രാ ജീപ്പില് ചരക്കുകയറ്റിയത് ചോദ്യം ചെയ്യാനാണ് ഇവരെത്തിയത്. തുടര്ന്നാണ് ഹൈസ്കൂളിലെ അരിയാണെന്ന വിവരം പുറത്തായത്. ഇതോടെ നാട്ടുകാര് സംഘടിച്ചു. സംഘര്ഷവും വാക്കേറ്റവും മൂത്തതോടെ അരി കയറ്റിയ ജീപ്പ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. അരി കൊണ്ടുവന്ന അധ്യാപകര്ക്കെതിരെ കേസെടുക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഹൈസ്കൂളിലെ രജിസ്റ്ററില് അരിയുടെ കണക്കില് കൃത്രിമം കണ്ടെത്താനായില്ല. അതിനാല്, കേസെടുക്കാന് പറ്റില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ ഒരുസംഘം നാട്ടുകാര് ശബ്ദംവെച്ചു. ഇത് നാലു മണിക്കൂറോളം നീണ്ടു.
    പനമരം ഹൈസ്കൂളില് 400ഓളം കുട്ടികള് പങ്കെടുക്കുന്ന സ്കൗട്ട് ക്യാമ്പ് നടക്കുന്നുണ്ട്. ഈ കുട്ടികള്ക്ക് ഭക്ഷണമുണ്ടാക്കാന് വിവിധ സ്കൂളുകളില്നിന്ന് അരി ശേഖരിച്ചിരുന്നു. മോശപ്പെട്ട അരി കടയില് കൊടുത്ത് പകരം നല്ല അരി വാങ്ങാനാണ് ശ്രമിച്ചതെന്ന് മാനന്തവാടി ഉപജില്ലാ സ്കൗട്ട് സെക്രട്ടറി ശശിധരന് മാസ്റ്റര് പറഞ്ഞു. ഇതുതന്നെയാണ് പനമരം എസ്.ഐയും അറിയിച്ചത്.
    രാത്രി വൈകിയും സ്റ്റേഷനില് തര്ക്കം തുടരുകയാണ്. സി.പി.എം, സി.എം.പി പ്രവര്ത്തകര് സംഘടിച്ചാണ് സ്റ്റേഷന് പരിസരത്ത് നിലയുറപ്പിച്ചിട്ടുള്ളത്. സംഭവം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സി.എം.പി പനമരം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. എം.കെ. രാജീവന് അധ്യക്ഷത വഹിച്ചു.
  • 0 comments:

    Post a Comment